ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അപ്രതീക്ഷിത അറസ്റ്റ് നീക്കങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷ്. 2021-ൽ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവർ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു.
സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനാണ് ഐഷിക്ക് വേണ്ടി ഹരജി നൽകിയത്. സമീപകാലത്ത് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ഐഷി സജീവമായി പങ്കാളിയായിരുന്നു. എന്നാൽ ഈ സമരങ്ങളുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പഴയൊരു കേസിലാണ് പോലീസ് തിടുക്കപ്പെട്ട് നടപടിയെടുക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി നേതാക്കളും അഭിഭാഷകരും ശക്തമായി എതിർത്തതോടെ സംഘം മടങ്ങുകയായിരുന്നു. തുടർന്ന് അർധരാത്രിയിൽ മഫ്തിയിലെത്തിയ പോലീസ് സംഘം ഐഷിയുടെ താമസം, എകെജി ഭവനിലെ സന്ദർശനം, നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ച് സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചതായാണ് വിവരം